നല്ല വർത്തമാനങ്ങളുടെ നേരം.
ചരിത്രവും സംസ്‌കാരവും
സാഹിത്യവും ഇഴചേരുന്ന ഇടം.


sagar talks

ഇന്ന് കണ്ട രണ്ട് വാർത്തകൾ.
1. ലഖ്നൗ സർവകലാശാല കാമ്പസിനുള്ളിലെ ചരിത്രപ്രസിദ്ധമായ ലാൽ ബരാദരി മസ്ജിദ് അധികൃതർ അടച്ചുപൂട്ടി. ഇതോടെ പള്ളി കെട്ടിടത്തിനു പുറത്ത് നിസ്‌കാരം നിർവഹിച്ച മുസ്ലിം വിദ്യാർത്ഥികൾക്ക് സഹപാഠികളായ ഹിന്ദു വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങല തീർത്ത് കാവലൊരുക്കി. പ്രാർത്ഥനയ്ക്ക് ശേഷം വിദ്യാർത്ഥികൾ ഒന്നിച്ച് ഇഫ്താർ വിരുന്നിലും പങ്കെടുത്തു.
2. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ കരേഡ ഗ്രാമത്തിൽ ബി.ജെ.പി നേതാവും മുൻ എം.പിയുമായ സുഖ്ബീർ സിംഗ് ദരിദ്രർക്ക് പുതപ്പ് വിതരണം ചെയ്യുകയായിരുന്നു. മുസ്ലിം സ്ത്രീകളും പുതപ്പ് വാങ്ങിയിട്ടുണ്ട് എന്നറിഞ്ഞതോടെ അതെല്ലാം തിരിച്ച് വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ഈ വിവേചനം കണ്ടുനിൽക്കാനാവാതെ ഗ്രാമവാസികളായ ഹിന്ദു സ്ത്രീകൾ തങ്ങൾക്ക് കിട്ടിയ പുതപ്പുകളും തിരിച്ചേൽപിച്ചു. മുസ്‌ലിംകൾ ഞങ്ങളുടെ സഹോദരങ്ങളാണെന്നും അവർക്ക് കൊടുക്കാത്ത പുതപ്പും മധുര പലഹാരങ്ങളും തങ്ങൾക്ക് ആവശ്യമില്ലെന്നും അവർ പറഞ്ഞു.
അത്ര പെട്ടെന്നൊന്നും ഈ രാജ്യത്തെ കീഴ്‌പ്പെടുത്താനാവില്ല.

4 months ago | [YT] | 154

sagar talks

1948 ജനുവരി 30 വൈകുന്നേരം 6 മണിക്ക് ഓൾ ഇന്ത്യ റേഡിയോ ഡൽഹി നിലയം ആ വാർത്ത ഇങ്ങനെ പ്രക്ഷേപണം ചെയ്തു:
''ഇന്ന് വൈകിട്ട് 5 മണി കഴിഞ്ഞ് 20 മിനുട്ടായപ്പോൾ മഹാത്മാഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ്, ദൽഹിയിലെ ബിർല മന്ദിരത്തിൽ വധിക്കപ്പെട്ടിരിക്കുന്നു. ഘാതകൻ ഒരു ഹിന്ദു ബ്രാഹ്‌മണനാണ്''.

കൊന്നത് നാഥുറാം വിനായക് ഗോഡ്‌സെ.
വി.സി സവർക്കറായിരുന്നു ഗുരുനാഥൻ. സവർക്കറുടെ സെക്രട്ടറിയെ പോലെയാണ് അദ്ദേഹം ജീവിച്ചത്. വർഗ്ഗീയത ആളിക്കത്തിക്കാൻ വേണ്ടി ആദ്യം അവർ രണ്ടുപേരുംകൂടി അഗ്രാണി എന്ന പത്രം തുടങ്ങി. സർക്കാർ പത്രത്തിനെതിരെ നടപടിയെടുത്തപ്പോൾ ഹിന്ദു രാഷ്ട്ര എന്ന് പേര്മാറ്റി പുതിയ പത്രം തുടങ്ങി. ഗാന്ധിയും മുസ്‌ലിംകളുമായിരുന്നു പത്രത്തിന്റെ മുഖ്യശത്രു. ആർ.എസ്.എസ്സിന്റെയും പിന്നീട് ഹിന്ദുസംഘാതന്റെയും ഹിന്ദുമഹാസഭയുടെയും നേതാവായിരുന്നു ഗോഡ്‌സെ.

ഗാന്ധിയെ മറവിക്ക് വിട്ടുകൊടുത്ത് കൊന്ന് കളയുകയും തൂക്കുമരത്തിൽനിന്ന് തിരിച്ചെടുത്ത് കൃത്രിമശ്വാസം നൽകി ഗോഡ്‌സെയെ ജീവിപ്പിക്കുകയും ചെയ്യുന്ന കാലത്താണ് ഗാന്ധി രക്തസാക്ഷിദിനം.
ഗാന്ധിസ്മരണ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.
മഹാത്മാ ഗാന്ധി അമർ ഹോ ഗയേ...

-ഷെരീഫ് സാഗർ

4 months ago (edited) | [YT] | 3

sagar talks

സിനിമയെ വെല്ലുന്ന സ്‌ക്രിപ്‌റ്റെഴുതി നിരപരാധിയെ കള്ളനാക്കിയ പോലീസുകാരന്റെ കഥയാണ് ഇവർ പറയുന്നത്.
ബാപ്പയെ പോലെ സ്‌ട്രോങായ മകൻ.
കണ്ണൂർ കതിരൂർ സ്വദേശിയായ താജുദ്ദീൻ മകളുടെ കല്യാണത്തിന് 15 ദിവസത്തെ അവധിയെടുത്ത് ഖത്തറിൽനിന്ന് നാട്ടിൽ വന്നതാണ്.
എന്നാൽ ചക്കരക്കൽ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ബിജു സി.സി.ടി.വി ദൃശ്യങ്ങളിലെ രൂപസാദൃശ്യം നോക്കി ഒരു മാലപൊട്ടിക്കൽ കേസിൽ ഈ മനുഷ്യനെ പിടിച്ച് അകത്തിട്ടു.
കള്ളനെന്ന പത്രവാർത്ത. പോലീസ് സ്‌റ്റേഷനിലെ മർദ്ദനം, അപമാനം... വേദന...
54 ദിവസം ജയിലിൽ കിടന്ന ശേഷമാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്. പോലീസ് കണ്ടെത്തിയതല്ല, മകനും കുടുംബവും റിസ്‌കെടുത്ത് കണ്ടെത്തി നിയമത്തിന് മുന്നിലിട്ട് കൊടുത്തത്. ഈഗോ ഹർട്ടായ ആക്ഷൻ ഹീറോ ബിജു യഥാർത്ഥ കള്ളനെ സ്വീകരിക്കാൻ പോലും ആദ്യഘട്ടത്തിൽ തയ്യാറായില്ല.
താജുദ്ദീൻ ഖത്തറിലേക്ക് തിരിച്ച് പോയെങ്കിലും വാർത്തകളൊക്കെ അറിഞ്ഞ പാർട്ണറായ സ്വദേശി കള്ളനെന്ന് മുദ്രകുത്തി അവിടെയും കേസ് കൊടുത്ത് അകത്തിട്ട് ബിസിനസ്സ് തട്ടിയെടുത്തു. 25 ദിവസത്തെ ജയിൽവാസത്തിന് ശേഷം 5 കോടി വിലമതിക്കുന്ന ബിസിനസ്സ് ഉപേക്ഷിച്ച് വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഒരു പോലീസുകാരന്റെ ദുർവാശിയിൽ താജുദ്ദീന് നഷ്ടമായത് 20 വർഷത്തെ അധ്വാനം. മകന്റെ പഠനം മുടങ്ങി. കള്ളന്റെ മകൻ എന്ന വിളികേട്ട് ഇളയ മകൻ സ്‌കൂളിൽ പോകാതായി.
ഒരു പെറ്റിക്കേസിൽ പോലും പ്രതിസ്ഥാനത്ത് വരാത്ത ഒരാളെ കേരള പോലീസ് കൊടുംക്രിമിനലാക്കി. മാല മോഷണം പോയ കുടുംബത്തിന് പണം കൊടുത്ത് കേസൊതുക്കാനുള്ള പോലീസിന്റെ ഉപദേശം ചെവിക്കൊള്ളാതെ നിരപരാധിത്വം തെളിയിക്കാൻ തന്നെ താജുദ്ദീൻ തീരുമാനിച്ചു.
പോരാട്ടത്തിന്റെ നാളുകൾ.
മണ്ണാർക്കാട്ടെ ഷാഹുൽ ഹമീദാണ് താജുദ്ദീന്റെ വിഷയം ഏറ്റെടുത്തത്. ടി.വി. ഇബ്രാഹിം എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫാണ് ഷാഹുൽ ഹമീദ്. വിഷയത്തിൽ ഇടപെട്ട എം.എൽ.എ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഡി.ജി.പിയെയും കണ്ടു. കതിരൂരിലെ അസ്‌ലം അച്ചുവും പി.സി ഷമീമും താജുദ്ദീന്റെ കൂടെ കട്ടയ്ക്ക് നിന്നു. ക്രൈംബ്രാഞ്ച് എസ്.പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചു.
പോലീസ് തോൽവി സമ്മതിച്ചപ്പോഴേക്കും താജുദ്ദീന്റെ ജീവിതം പിടിവിട്ട് പോയിരുന്നു.
സർവ്വീസിൽനിന്ന് തന്നെ പിരിച്ചുവിടേണ്ട കുറ്റം ചെയ്ത ബിജുവിനെതിരെ എന്ത് നടപടിയെടുത്തു?
ഒരു വർഷത്തേക്ക് സ്ഥാനക്കയറ്റം തടഞ്ഞു എന്നതായിരുന്നു വലിയ നടപടി.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും രക്ഷപ്പെടരുത് എന്നാണ് കേരള പോലീസിന്റെ ആപ്തവാക്യമെന്ന തോന്നിക്കുന്ന ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ.
എന്തെല്ലാം നഷ്ടപ്പെട്ടാലും മുഹമ്മദ് തസിൻ എന്ന പോരാളിയായ ഒരു മകനെ കിട്ടിയതാണ് താജുദ്ദീന്റെ ലാഭം.
ഇനിയുള്ള കാലം സന്തോഷത്തോടെയുള്ള ജീവിതം ആശംസിക്കുന്നു.
-ഷെരീഫ് സാഗർ

4 months ago | [YT] | 16

sagar talks

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വാർത്താസമ്മേളനം കാണുകയായിരുന്നു. ഒരു സമുദായ നേതാവ് എത്രത്തോളം പക്വമായാണ് പൊതുസമൂഹത്തിന് മുന്നിൽ സംസാരിക്കേണ്ടത് എന്നതിന് ഉദാഹരണമായി അദ്ദേഹത്തോടുള്ള ഈ മൂന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിഗണിക്കാവുന്നതാണ്.
1.
ചോദ്യം: ഹൈന്ദവ ജനവിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികളെ എങ്ങനെയാണ് മറികടക്കുക? അതിന് ഐക്യം വേണ്ടേ?
ഉത്തരം: ഞാൻ എന്റെ സമുദായത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് മറ്റൊരു സമുദായത്തിന് ദോഷകരമാകാൻ പാടില്ല. മറ്റുള്ളവർ പ്രവർത്തിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് അവർ ആലോചിക്കട്ടെ.
2.
ചോദ്യം: ന്യൂനപക്ഷങ്ങൾക്കെതിരെ വെള്ളാപ്പള്ളി തുടർച്ചയായി പ്രസ്താവന നടത്തുന്നു. അതേപ്പറ്റി?
ഉത്തരം: ഞങ്ങളെ അതിന് കിട്ടുമെന്ന് വിചാരിക്കണ്ട. എല്ലാ മതങ്ങളും സമുദായങ്ങളും സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്ന് ഞങ്ങൾ സംഘടനയുടെ ഭരണഘടനയിൽ എഴുതിവെച്ച കാര്യമാണ്. അത് തെറ്റിച്ചിട്ട് ഒരു പരിപാടിയുമില്ല. എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യം ഈ മൂല്യങ്ങൾക്ക് വിധേയമാകണമെന്ന് ഞങ്ങൾ നിബന്ധന വെച്ചിരുന്നു. ഇന്നും അദ്ദേഹം ചില മോശം പരാമർശങ്ങൾ നടത്തി. അതിനൊന്നും കൂട്ടുനിൽക്കാൻ ഞങ്ങൾക്കാവില്ല.
3.
ചോദ്യം: മുസ്ലിം സമുദായത്തെയല്ല, ലീഗിനെയാണ് പറയുന്നത് എന്നാണ് വെള്ളാപ്പള്ളി പറയുന്നത്.
ഉത്തരം: അതെന്തിനാണ്? ഞങ്ങൾ പറയുന്നത് ആർക്കും എതിരാകാൻ പാടില്ല എന്നാണ്. പിന്നെങ്ങനെ ഇത് യോജിക്കും? പിന്നെങ്ങനെ ഐക്യമുണ്ടാകും? പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഐക്യം വേണ്ടെന്ന് വെച്ചത്.

4 months ago | [YT] | 18

sagar talks

പാക്കിസ്ഥാനിലെ ഒരു ഹിന്ദു ക്ഷേത്രം കൂടി നവീകരിച്ച് പൊതുജനങ്ങൾക്ക് സമർപ്പിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ലഹോർ കോട്ടയിലുള്ള ശ്രീരാമപുത്രൻ ലവന്റെ പ്രതിഷ്ഠയുള്ള ലോഹ് ക്ഷേത്രമാണ് നവീകരിച്ചത്. ലവൻ എന്ന പേരിൽനിന്നാണ് ലഹോർ ഉണ്ടായതെന്നാണ് ഐതിഹ്യം.

പുരാതന ഹിന്ദു ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സംരക്ഷിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന വാൾഡ് സിറ്റി ലഹോർ അതോറിറ്റിയാണ് ക്ഷേത്രം പുതുക്കിപ്പണിതത്. ആൾ ഇന്ത്യ മുസ്ലിംലീഗിന്റെ സ്ഥാപക പ്രസിഡന്റും ഇസ്മായീലി ഷിയാ വിഭാഗത്തിന്റെ ആത്മീയ നേതാവുമായിരുന്ന ആഗഖാൻ മൂന്നാമന്റെ പിൻഗാമി ആഗ ഖാൻ നാലാമന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന ആഗഖാൻ കൾച്ചറൽ സർവ്വീസ് ആണ് ക്ഷേത്ര പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം നൽകിയത്.

1200 വർഷത്തെ പഴക്കമുള്ള ലഹോറിലെ വാൽമികീ ക്ഷേത്രം, ആയിരം വർഷം പഴക്കമുള്ള സിയാൽക്കോട്ടിലെ ഷാവാല തേജാസിംഗ് ക്ഷേത്രം, മഹാഭാരത കാലവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന പെഷാവറിലെ പഞ്ച് തീർത്ഥ് ക്ഷേത്രം എന്നിവ ഈയിടെ പുനരുദ്ധരിക്കപ്പെട്ട പുരാതന ക്ഷേത്രങ്ങളാണ്. 64 വർഷക്കാലമായി കാടുപിടിച്ച് കിടക്കുകയായിരുന്ന നരോവാളിലെ ബാവ്‌ലി സാഹബ് ക്ഷേത്രം 2024 ഒക്ടോബറിൽ പാക്കിസ്ഥാൻ സർക്കാർ നേരിട്ടാണ് പുനരുദ്ധരിച്ചത്. ഇ.ടി.പി.ബി (ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ്) എന്ന പേരിൽ ന്യൂനപക്ഷ ആരാധനാലയങ്ങളുടെയും ക്ഷേത്ര സ്വത്തുക്കളുടെയും സംരക്ഷണത്തിന് വേണ്ടി പാക്കിസ്ഥാനിൽ പ്രത്യേക ബോഡി തന്നെ പ്രവർത്തിക്കുന്നു.
.
.
പുരാതന മസ്ജിദുകൾ എങ്ങനെ പൊളിച്ചുകളയാമെന്ന് ഗവേഷണം നടത്തുന്നവർ ഭരിക്കുന്ന ജനാധിപത്യ ഇന്ത്യയെയും ക്ഷേത്ര സംരക്ഷണം അജണ്ടയായി സ്വീകരിച്ച 'മതാധിപത്യ' പാക്കിസ്ഥാനെയും താരതമ്യം ചെയ്യാനുള്ള അവസരത്തിന് വേണ്ടി ഈ വസ്തുതകളെ സമർപ്പിക്കുന്നു.
- ഷെരീഫ് സാഗർ

4 months ago | [YT] | 6

sagar talks

മാൻകൈന്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച പശുരാഷ്ട്രീയം പ്രമേയമാകുന്ന എന്റെ നോവൽ 'ഫൂക്ക'യുടെ പുതിയ പതിപ്പ് വിപണിയിലെത്തി. ആവശ്യമുള്ളവർക്ക് +91 97441 55666 നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്‌തോ www.booklove.co.in/product-page/fooka എന്ന വെബ്സൈറ്റ് ലിങ്ക് വഴിയോ ബുക്ക് ചെയ്യാം.

5 months ago | [YT] | 17

sagar talks

1 year ago | [YT] | 7

sagar talks

ഷേറെ കേരള കെ.എം സീതി സാഹിബ് മൂന്നാം പതിപ്പ് +91 95445 99449 ഗൂഗിൾ പേ നമ്പറിൽ പണമടച്ച് ഇപ്പോൾ ബുക്ക് ചെയ്യാം. പോസ്റ്റൽ ചാർജ്ജ് ഉൾപ്പെടെ 300 രൂപ.
പുസ്തകത്തിന്റെ പേരും പണമടച്ച സ്‌ക്രീൻ ഷോട്ടും പിൻകോഡ് സഹിതമുള്ള വിലാസവും ഇതേ നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യുക.

2 years ago | [YT] | 11

sagar talks

2 years ago | [YT] | 11